Some Thoughts

Sunday, January 25, 2015

ഓമനകുട്ടന്‍ ഗോവിന്ദന്‍


ഓമനകുട്ടന്‍ ഗോവിന്ദന്‍
ബലരാമനെ കൂടെ കൂടാതെ
കാമിനി മണി അമ്മതന്നിങ്കല്‍
സീമനിചെന്നുകെറിനാന്‍
അമ്മയുമപ്പോള്‍ മാറണച്ചിട്ടങ്ങുമ്മ വെച്ചു കിടാവിനെ..
അമ്മിഞ്ഞ നല്‍കി ആനന്ദിപ്പിച്ചു
ചിന്മയനപ്പോളോതിനാന്‍
'
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരുമായി വനത്തില്‍
കളിപ്പാനായി ഇപ്പോള്‍ ഞാന്‍ അമ്മെ പോകട്ടെ ?
അയ്യോ എന്നുണ്ണി പോകല്ലേ ഇപ്പോള്‍
തീയ്യുപോലുള്ള വെയിലല്ലേ ?
വേറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടിടക്കിങ്ങുണണുവാന്‍
നറുനെയ്യു കൂട്ടി ഉരുട്ടീട്ടും
നല്ലോരുറതൈരു കൂട്ടി ഉരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചിട്ടും
നല്ലോരുരുളയും എന്റെ മുരളിയും
തരികെയെന്നങ്ങുലാത്തി ചാഞ്ചാടി
സരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു....


പണ്ടൊക്കെ ഇരുട്ടിനെ എന്ത് പേടിയായിരുന്നു..സന്ധ്യയായാല്‍ എങ്ങും ഇരുട്ട് തന്നെ..കിഴക്കേടത്ത് വീട്ടില്‍ വൈദ്യുതി എത്തിയിരുന്നു, എന്നിട്ടും ഒന്നോ രണ്ടോ മിന്നാമിനുങ്ങ് പോലെ കത്തുന്ന ബള്‍ബ്‌ന്‍റെ പ്രകാശം ഇരുട്ടിനെ നീക്കാന്‍ പോന്നതായിരുന്നില്ല. അറ വാതുക്കല്‍ കത്തിച്ചു വെച്ചിരുന്ന നിലവിളക്കില്‍ നിന്നും അതില്‍ കൂടുതല്‍ പ്രകാശം വരുന്നുണ്ടായിരുന്നു. രാത്രിയില്‍ കക്കൂസ്സില്‍ പോകേണ്ടി വന്നാല്‍ പിന്നെ പറയണ്ട....ദൂരെ കാട് പിടിച്ചു കിടക്കുന്നിടത്ത് ഓല കൊണ്ട് മറച്ച ആ കക്കൂസ് പകലുപോലും പേടി ഉണ്ടാക്കിയിരുന്നു.

                അമ്മൂമ്മ എന്തെങ്കിലും വെളിച്ചവുമായി കാവല്‍ നില്‍ക്കും. അമ്മൂമ്മക്കും കാവലായി പടിഞ്ഞാറെ തളത്തിന്റെ കതകു ചാരി ഗൌരി വല്യമ്മയും ഉണ്ടാവും. പാവം വല്ല്യംമക്ക് ഇരുട്ടത്ത്‌ ശരിക്കും കാഴ്ചയില്ല.. എന്നാലും വല്യമ്മ അവിടിരുന്നാല്‍ ഒരു ധൈര്യമാണ്. ആ വീട്ടിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ മുറി പടിഞ്ഞാറെ തളത്തിനോട് ചേര്‍ന്നുള്ള പ്രസവ മുറി ആയിരുന്നു. നാല് വലിയ പടികള്‍ കവച്ചു വെച്ച് കയറി വേണം
, ഉയരത്തിലുള്ള ആ മുറിയില്‍ എത്താന്‍. പ്രസവം എളുപ്പമാക്കനയിരുന്നോ എന്ന് തോന്നും, ആ പടികള്‍..

          അഞ്ചു  തലമുറയിലെ സ്ത്രീകള്‍ തുരുതുര കുഞ്ഞുങ്ങളെ പ്രസവിച്ച ആ മുറി നിറയെ ഇരുട്ടായിരുന്നു. ആരുടെയെങ്കിലും പ്രസവം ആകുമ്പോള്‍ തേച്ചു കഴുകി ചാണകം തളിച്ച്
disinfect ചെയ്യും..വളരെ ഉയരമുള്ള ഒരു കട്ടില്‍ മാത്രമായിരുന്നു അവിടെയുള്ളത്, കട്ടിലിനോട് ചേര്‍ന്നുള്ള ഭിത്തിയില്‍ ഉയരത്തില്‍ ഒരു ചെറിയ ജനല്‍..പകല്‍ അല്പം മാത്രം പ്രകാശം ഉള്ളിലേക്ക് വരും. പ്രസവിക്കുന്ന സ്ത്രീയും അമ്മൂമ്മയും ഏലിയാമ്മ midwife ഉം അകത്തു കയറിയാല്‍ പടിഞ്ഞാറെ തളത്തില്‍ നിന്നുള്ള ആ ഘനമുള്ള വാതില്‍ ചേര്‍ത്തടച്ചു സാക്ഷ ഇടും..ഇനി ഒരു ശബ്ദവും പുറത്തേക്ക് വരില്ല.

           അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ഇടനാഴിയില്‍ നിന്നും ഒരു വാതില്‍ ഈ മുറിയിലെക്കുണ്ട്..പഴയ ക്ഷേതങ്ങളില്‍ പ്രവേശിക്കുമ്പോഴുള്ള ഉയരത്തിലുള്ള ഒരു പടി ഇവിടെയും ഉണ്ട്. കാലു കവച്ചു വെച്ച് അപ്പുറത്ത് കടക്കണം. ഇതിലൂടെയാണ് പാറുഅമ്മ ചൂട് വെള്ളവും പഴന്തുണിയുമൊക്കെ അകത്തു എത്തിച്ചിരുന്നത്. ഇന്നത്തെ തലമുറ
unhygienic എന്നും മറ്റും പറയാന്‍ സാധ്യതയുള്ള ആ മുറിയില്‍ എല്ലാം സുഖപ്രസവം ആയിരുന്നു..പ്രസവത്തോടെ ഒരു കുഞ്ഞോ അമ്മയോ മരിച്ചില്ല. അംഗവൈകല്യമുള്ള ഒരു കുഞ്ഞു പോലും അവിടെ ജനിച്ചില്ല. 

Monday, January 12, 2015



മണികര്‍ണ്ണിക ഘട്ട്--

പാര്‍വ്വതീപരമേശ്വരന്മാര്‍ ഇവിടെ സ്നാനം ചെയ്തുവെന്നും, ഗംഗയില്‍ മുങ്ങിയപ്പോള്‍ ശ്രീപാര്‍വ്വതിയുടെ മൂക്കൂത്തിയും കമ്മലും ഗംഗയില്‍ വീണു പോയെന്നും, അങ്ങിനെയാണ് മണികര്‍ണ്ണിക ഘട്ട് എന്ന പേര് വന്നതെന്നുമാണ് സങ്കല്പം. ഇവിടെയാണ് ഗംഗയില്‍ മുങ്ങി പാപവിമുക്തമാകുന്നു എന്ന് വിശ്വാസം......
കാശിയിലെ ഗംഗ തീരത്ത്, ഇവിടെ ഏതു സമയവും നാലഞ്ചു ചിത ഒന്നിച്ചു കത്തുന്നു. പറഞ്ഞു കേട്ടത് പോലെ യാതൊരു മാലിന്യവും ഞങ്ങള്‍ വാരാണസിയില്‍ ഒരിടത്തും കണ്ടില്ല.. ഗംഗയില്‍ ഒഴുകി നടക്കുന്ന ശവശരീരങ്ങളെക്കുറിച്ചും, മാലിന്യങ്ങള്‍ നിറഞ്ഞ ഇടവഴികളെ കുറിച്ചും പിടിച്ചുപറിക്കാരെ കുറിച്ചും ഒക്കെ കേട്ടുകൊണ്ടാണ് ഞങ്ങള്‍ വാരാണസിയില്‍ എത്തിയത്..

അതിരാവിലെ മുതല്‍ ഗംഗാപൂജ നടത്തുന്ന സ്ത്രീകള്‍ ഒഴുക്കുന്ന പൂക്കളും കത്തുന്ന ചിരാതുകളും മാത്രമേ ഗംഗയില്‍ ഒഴുകുന്നുള്ളൂ.. ക്ഷേത്രത്തിലേക്കുള്ള കരിങ്കല്ല് പാകിയ ഇടുങ്ങിയ ഇടവഴികള്‍ എല്ലാം വൃത്തിഉള്ളതായിരുന്നു.... വെളുപ്പിനെ രണ്ടു മണിക്ക് താമസസ്ഥലത്ത് നിന്നും റോഡിലൂടെ നടന്നു ഇടവഴികളില്‍ എത്തിയാല്‍ അവിടെ പോലീസുകാര്‍ നമ്മെ ക്ഷേത്രത്തിലേക്ക് നയിക്കും. Autorikshaw യില്‍ അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് പോകാന്‍ ഒരാള്‍ക്ക് പത്തു രൂപ എന്നതാണ് നിരക്ക്.. വഴിയരികിലെ പാനിപൂരിയും ചെറിയ മണ്ണുകൊണ്ടുള്ള "കുല്ലട്" എന്ന് അവര്‍ വിളിക്കുന്ന കപ്പില്‍ മസാല ചായ കുടിക്കുകയും ഒക്കെ ചെയ്തു..ബനാറസി ശാപ്പാടും കഴിച്ചു...

പിന്നെ ഒന്ന് പറയാതെ വയ്യ...വാരണാസിക്കാര്‍ക്ക് ഒന്നേ പറയാനുള്ളൂ..അല്‍പ ദിവസം കൊണ്ട് "നരേന്ദ്ര മോദിജി" വാരണാസിക്ക് വരുത്തിയ മാറ്റങ്ങളെക്കുറിച്ച്.. ട്രെയിനില്‍ പരിചയപ്പെട്ടവര്‍ക്കും അദ്ധേഹത്തെ കുറിച്ചേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ.